തൃശൂര്‍: ആയിരക്കണക്കിനു സാന്താപുഷ്പങ്ങൾ പൂത്തൊഴുകുന്ന ക്രിസ്മസ് തടാകമായി പൂരനഗരി. ക്രിസ്മസ് ഗാനങ്ങൾക്കു നൃത്തച്ചുവടുകളുമായി കൈവഴിയായി ഒഴുയെത്തിയ സാന്താക്ലോസുമാർ. ക്രിസ്മസ് കുളിർമയിൽ ചുവന്നുതുടുത്ത് പൂരനഗരി. ഇതു തൃശൂരിന്റെ സ്വന്തം ബോൺ നത്താലെ!
ഭക്തിനിർഭരമായ ക്രിസ്മസ് രാവിന്റെ ആത്മീയതയിൽനിന്ന് പാപ്പാപ്പൂരത്തിന്റെ മാസ്മരിക ദൃശ്യങ്ങൾ പകർന്ന് ഒഴുകുകയായിരുന്നു നഗരം. ഒരേ താളത്തില്‍ ചുവടുവച്ച പാപ്പാമാരുടെ ഫ്ലാഷ് മോബ് നൃത്തങ്ങളും മനോഹരമായ നിശ്ചലദൃശ്യങ്ങളും സാംസ്കാരിക നഗരിയിൽ വിസ്മയക്കാഴ്ചകളൊരുക്കി.
ക്രിസ്മസ് ആഘോഷത്തിമർപ്പുമായി വൈകിട്ട് അഞ്ചോടെയാണ് ബോൺ നത്താലെ റാലി നഗരമുഖത്തെത്തിയത്. പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാർ നഗരത്തെ ചുവപ്പണിയിച്ച് സ്വരാജ് റൗണ്ട് ചുറ്റി. പ്രത്യേകം തയാറാക്കിയ പാട്ടിനനുസരിച്ചായിരുന്നു നൃത്തച്ചുവടുകൾ. തൃശൂർ സെന്റ് തോമസ് കോളജിൽനിന്നായിരുന്നു റാലിയുടെ തുടക്കം.
ബോൺ നത്താലെ ആവേശം പടർത്തി വേനൽത്തുന്പികളെപ്പോലെ സ്കേറ്റിംഗ് പാപ്പാമാരാണു സ്വരാജ് റൗണ്ടിലേക്ക് ഇരന്പിക്കയറിയത്. അതിനു പിറകിലായി സമ്മാനങ്ങൾ വാരിവിതറി റോബോട്ട് പാപ്പയും, പറക്കുന്ന ഡ്രോൺ പാപ്പയും. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ആവിഷ്കാരങ്ങളൊക്കി മികവുപുലർത്തിയത് ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളും അധ്യാപകരുമാണ്.
തൊട്ടുപിറകിൽ കുതിരവണ്ടിയിൽ മന്ദംമന്ദം തിരുകുടുംബം. അതിനു പിറകിലായിരുന്നു ബോൺ നത്താലെയുടെ പ്രമുഖരടങ്ങുന്ന നേതൃനിര. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മേയർ നിജി ജസ്റ്റിൻ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവരാണു തൃശൂര പൗരാവലിയുടെയും തൃശൂർ അതിരൂപതയുടെയും നേതൃത്വത്തിലുള്ള ബോണ്‍ നത്താലെ ഘോഷയാത്രയെ തൃശൂരിന്റെ സാംസ്കാരികോത്സവമാക്കി നയിച്ചത്.
തൊട്ടുപിറകിലായി വീൽച്ചെയർ പാപ്പമാർ കാഴ്ചക്കാരുടെ മനംകവർന്നു. കുതിര രഥത്തിലേറിയ വലിയ കുടുംബത്തെ കൗതുകത്തോടെയാണു കാണികൾ വരവേറ്റത്. അതിനുശേഷമാണു ബോൺ നത്താലെയുടെ ആവേശത്തിരകളുയർത്തി ആസ്വാദകരെ ആനന്ദത്തിലാറാടിച്ച ഫ്ലാഷ് മോബ് കളിക്കുന്ന പാപ്പമാർ അണിനിരന്നത്. ഒരോ ഇടവകയിലെയും ഇത്തരം ഡാൻസിംഗ് പാപ്പാസംഘങ്ങൾക്കിടയിലായാണ് ഫ്ലോട്ടുകളും ടാബ്ലോകളും ദൃശ്യവിസ്മയമൊരുക്കിയത്.
കേരളത്തിന്റെ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ദീപിക പത്രം, അർണോസ് പാതി, ചാവറയച്ചൻ എന്നിവരുടെ ദൃശ്യങ്ങളുമായി ഭാരതത്തിനു ക്രൈസ്തവരുടെ സംഭാവനകൾ ഓർമിപ്പിക്കുന്ന ഫ്ലോട്ട്, മദർ തെരേസയ്ക്കു ചുറ്റും കൊൽക്കത്തയിലെ തെരുവുകാഴ്ചകൾ, മോശയും 10 ദൈവ കല്പനകളും, ദാവീദും ഗോലിയാത്തും, സാംസൺ സിംഹത്തിന്റെ തലതകർക്കുന്ന ദൃശ്യം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു.
ഗലീലി തടാകത്തിൽ യേശുവും ശിഷ്യന്മാരും, തൃശൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പൂരപ്രൗഢിയുടെ നേർക്കാഴ്ചയൊരുക്കി തെക്കേഗോപുരനട തള്ളിത്തുറന്നുവരുന്ന ചമയാലങ്കാരവിഭൂഷിതമായ കരിവീരച്ചന്തം, പുലിക്കളി, കൂടിയാട്ടം, കഥകളി, ഭരതനാട്യം, ഒപ്പന, മാർഗംകളി എന്നിവയും അണിനിരന്നു.
വിവിധ മതപുരോഹിതന്മാർ അണിനിരന്ന മതമൈത്രി സന്ദേശമുയർത്തുന്ന ടാബ്ലോ, എഡി 52ൽ വിശുദ്ധ തോമാശ്ലീഹായുടെ ഭാരതപ്രവേശനം ഓർമിപ്പിച്ചുകൊണ്ട് പാലയൂർ പള്ളിയുടെ പശ്ചാത്തലത്തിലുള്ള ദൃശ്യം, പുതിയ പാർലമെന്റ് മന്ദിരത്തിനുമുന്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിലേക്കു നോക്കിനിൽക്കുന്ന കുട്ടികൾ തുടങ്ങി മൊത്തം 17 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ ബോൺ നത്താലെയിൽ ആസ്വാദകർക്കു ക്രിസ്മസ് ദൃശ്യവിരുന്നൊരുക്കിയത്.
അതിരൂപതയിലെ 16 ഫൊറോനകൾക്കു കീഴിലെ 230 ഇടവകകളിലെ പ്രതിനിധികളാണു ബോൺ നത്താലെയിൽ പങ്കെടുത്തത്. 165 പള്ളികളിൽനിന്നു പാപ്പമാരെത്തി. ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തിലാണു നിശ്ചലദൃശ്യങ്ങൾ ആവിഷ്കരിച്ചത്.
സ്വരാജ് റൗണ്ട് ചുറ്റിയ ഘോഷയാത്ര രാത്രി ഏറെ വൈകി സെന്റ് തോമസ് കോളജില്‍ തന്നെ സമാപിച്ചു. ബോണ്‍ നത്താലെ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചമുതൽ സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.